Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, June 21, 2013

പ്രവചനം


ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍

ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു -
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.

ഓ൪മ്മകള്‍

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Friday, February 3, 2012

11 June 2004

കുട്ടനാട്ടിലെ മഴ ക്രൂരമായാണ്‌ പെയ്യുന്നതെന്ന് ഓര്‍ക്കുകയായിരുന്നു.
മഴയുടെ 'കാലദേശ' വൈവിധ്യത്തെക്കുറിച്ച് സീതാംഗോളിയിലിരുന്നു്‌ ചിന്തിക്കുമ്പോള്‍
ഇവിടെയെന്താണ്‌ ?
മാങ്ങോടെന്താണ്‌ !

എനിക്ക് ചിരപരിചിതമായ സ്ഥലങ്ങള്‍ കുറവാണ്‌.
ഞാന്‍ 24 കൊല്ലം ജീവിച്ചെങ്കിലും എന്റെ നിരീക്ഷണം എത്ര ശുഷ്കം.

എവിടെയോ ഒരു തേങ്ങല്‍ പോലെ മഴ.
എടത്വായില്‍ നിന്നും പോച്ചയിലേയ്ക്ക് നടക്കുമ്പോള്‍ കാറ്റുപിടിച്ച തെങ്ങുകള്‍ക്കിടയിലൂടെ
നിറഞ്ഞ പാടങ്ങളിലേയ്ക്ക് മഴ വീഴുകയായിരിക്കും.
അപ്പോള്‍ ചെറിയ തോണിയും തുഴയും മാത്രമാകുന്നു പാടത്ത്...

വെള്ളപ്പൊക്കം...നാശം പിടിച്ച മഴ...
പിന്നെ ചേറില്‍ കാലൂന്നിയ നടത്തവും സഹിക്കവയ്യ.

വേനല്‍ക്കാലത്തൊരു മഴയുണ്ട്.
ഞാറൊക്കെ നട്ട് നെല്ലു വിളഞ്ഞു കിടക്കുന്ന പാടങ്ങളിലേയ്ക്ക്...

അപ്പോള്‍ അപ്പാപ്പന്‍ പറയും, നശിച്ച മഴ; കാറ്റും.

മുറ്റത്തു വീണുകിടക്കുന്ന മാവിലകളും കണ്ണിമാങ്ങകളും...ഞാന്‍ മഴ കണ്ട്
ആസ്വദിക്കുമ്പോള്‍ അപ്പുറത്ത്‌ തേങ്ങല്‍...
ഒരു കണ്ടം നെല്ല് മൊത്തം പോയി.

സീതാംഗോളിയിലെ മഴയ്ക്ക് ഒരേ ഭാവമാണ്‌ എപ്പോഴും.
കാറ്റിന്റെ കൂട്ടുപിടിച്ച് അട്ടഹസിച്ചാണ്‌ വരിക.
അതിക്രൂര മഴ.

എങ്കിലും എന്റെ നാട്ടില്‍ കര്‍ക്കിടകത്തില്‍ പെയ്യുന്ന മഴ പോലെ
മറ്റൊന്ന് ഞാനിതു വരെ ആസ്വദിച്ചിട്ടില്ല.
കുട്ടിക്കാലത്തെ മഴ.

29 മെയ്‌ 2004

ഇന്നലെകളുടെ ദൂരപരിധിയില്ലാത്ത സഞ്ചാരത്തില്‍
അലംഘനീയ നിയമങ്ങളുടെ വീര്‍പ്പുമുട്ടലുകളായിരുന്നു.
ഇന്നലെ, ഇന്ന്, ഇനി നാളെ.
എവിടെയോ ഉത്കണ്ട്ഃകളുടെ ഭാരം തകര്‍ത്തു കളിക്കുന്നു.
പരിക്ഷീണതയ്ക്ക് അറുതിയില്ല, അയവില്ല.
ശാലിനി പറഞ്ഞതു പോലെ ശരിക്കുമൊരു ഗാന്ധി.

ആലിയ ലോഡ്ജിനു മുകളില്‍ കോണ്‍ക്രീറ്റ്.
ഞാനവിടെ സൂപ്പര്‍ വൈസര്‍.
ചെറിയ തലവേദന.

ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു.
ഫലം കാഴ്ചകളായിരുന്നു.
'ഹസ്തരേഖാ ശാസ്ത്രം'
അവിടെ കൂടിക്കിടന്ന ചപ്പുചവറുകള്‍ക്കു മുന്‍പിലേയ്ക്ക് ഒരു ബാനര്‍ ഉയരുകയായിരുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആയുസ്സ്, വിവാഹം, പ്രേമം.
അതു വായിച്ചുകൊണ്ടിരിക്കെ എന്നില്‍ ഒരു കഥ വിരിഞ്ഞു വന്നു.

Thursday, October 28, 2010

18 ഓഗസ്റ്റ് 2004

അപ്പാപ്പന്റെ മരണം. അതു സംഭവിച്ചു കഴിഞ്ഞു. പത്തു ദിവസത്തിനു മുമ്പാണ് എന്നെ അപ്പാപ്പന്‍ കെട്ടിപ്പിടിച്ചത്. കവിളത്ത് പാതിജീവന്‍കൊണ്ട് ചുംബിച്ചത്.
തുമ്പി എന്ന കഥ ഞാന്‍ എഴുതി തീര്‍ന്നില്ല. അതിന്റയവസാനം നിശബ്ദ്മായൊരു കാലത്തിനു ശേഷം തുമ്പി വരുന്നുണ്ട്.
അപ്പൂപ്പന്റെ (അപ്പാപ്പന്റെ) കുഴിമാടത്തിനരുകില്‍.
വാര്‍ദ്ധക്യം പൂണ്ട ചിറകുകള്‍ കൊരുത്ത് അതു കരഞ്ഞു.
കുട്ടാ- ഇനിയെന്ത് ഞാനും പൊയ്ക്കോട്ടേ?
കുഴിയിലേയ്ക്കു വീണ കുന്തിരിക്കമണികള്‍ക്കിടയില്‍ ചിറകുകള്‍ പൊഴിച്ച് തുമ്പി അനാദിയുടെ പടുകുഴിയിലേക്ക് എടുത്തു ചാടി.
ഇങ്ങനെ കഥയവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. തുമ്പി ജനിച്ചില്ല. മരിച്ചുമില്ല. എന്റെ മനസ്സിന്റെ താളുകളില്‍ അത് എഴുതപ്പെട്ടു.
അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു. എനിക്കാ വലിയ മനസ്സിനോടു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.


ആറരമണിക്ക് കാസറഗോഡു നിന്നും പുറപ്പെട്ടു. പത്തുമണിയായി മണ്ഡപത്തെത്തിയപ്പോള്‍.
ചെന്നപാടെ അപ്പാപ്പനെ ഒന്നു നോക്കി.
പിന്നെ മുത്തലിന്റെ സമയത്തും.
മെജോച്ചായനും ബിജോച്ചായനും വിങ്ങിവിങ്ങി കരയുന്നതുകണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി.
എനിക്കു കരയാന്‍ പോലും അര്‍ഹതയില്ലല്ലോ. എല്ലാവരും എന്നെ അളവറ്റു സ്നേഹിച്ചു. അപ്പാപ്പനും. എനിക്കു സ്നേഹം തിരിച്ചു കൊടുക്കാനുള്ള അറിവില്ലായിരുന്നു.
ഒരു തരത്തില്‍ അത്തരമൊരു ദുഃഖം മാത്രമേ അപ്പാപ്പന്റെ മരണത്തോടെ എനിക്കു തോന്നിയുള്ളു.
പിന്നെയൊരുതരം ആശ്വാസമാണ്. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.
ചുംബിക്കാനുള്ള സമയമടുത്തപ്പോള്‍...
കുട്ടിക്കാലത്ത് അപ്പാപ്പന്റെ കൈകളില്‍ കിടന്നു നീന്തല്‍ പഠിക്കുകയായിരുന്നു.
അവധി ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞു കൈവെള്ളയില്‍ വച്ചുതരുന്ന അഞ്ചുരൂപയുടെയും പത്തുരൂപയുടെയും ലഹരിയിലായിരുന്നു.
ഞാന്‍ കരഞ്ഞില്ല.
ഞാന്‍ ചുംബിച്ചു.
പത്തു ദിവസത്തിനു മുമ്പ് പാതിബോധത്താല്‍ എനിക്കു തന്ന മുത്തത്തോടുള്ള കടപ്പാട് ഞാന്‍ അങ്ങനെയെങ്കിലും രേഖപ്പെടുത്തുകയായിരുന്നു.

Sunday, July 25, 2010

march 12 2004

ഞാന്‍ കരുതുന്നു.
അയാല്‍ നല്ല മനുഷ്യനാണ്.
സേവ്യര്‍‍ മേസ്തിരി.
കണക്കുകളുടെ കടലാസുതുണ്ടുപരതുമ്പോള്‍ ഇരുന്നൂറുരൂപ എനിക്കു നഷ്ടപ്പെട്ടു.
കാറ്റിന്റെ സിരകളിലൂടെ അത് ബില്‍ഡിംഗിനു താഴേയ്ക്ക് വീണു.
ഏതോ തലപൊളിക്കുന്ന കണക്കുകളുടെ കളിയായതിനാല്‍ ഞാന്‍ അറിഞ്ഞില്ല.
അതയാള്‍ക്ക് കിട്ടി.
അതു തിരികെ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. കാരണം ആ ഇരുന്നൂറു രൂപയ്ക്ക് അര്‍‍ത്ഥങ്ങള്‍ പലതായിരുന്നു.
ഉച്ചയ്ക്ക് അയാള്‍ കല്ലുകെട്ടിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
'നിങ്ങളെപ്പോലത്തെ സത്യസന്ധരെ ഈ ലോകത്തു കാണുക ബുദ്ധിമുട്ടാണ്.'
അയാള്‍ ചിരിച്ചു.
വൈകുന്നേരം പറഞ്ഞു.
'നിങ്ങളെ മറക്കില്ല.'- ഞാന്‍.
'ഏയ് അതിന്'-
അയാള്‍ എന്റെ ദേഹത്തു തട്ടി.
അങ്ങനെയല്ല. നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞുവെന്നേയുള്ളു.
'ശരി.'
'ശരി.'
ജീവിതത്തില്‍ സത്യസന്ധരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കണ്ടെത്തുമ്പോള്‍ ആസ്വദിക്കുകയെന്നതും.
ഇനി.
നാളെ.
നാളെയുടെ 'വക്രത' എന്നെ കരയിപ്പിക്കുന്നു.

Friday, February 19, 2010

16 february 2004

ഇന്നു ഞാന്‍ പഠിച്ചത്.
"പറയേണ്ടതില്‍ നിന്നും ഒരക്ഷരമോ ഒരു മൂളലോ കൂടുതലാകരുത്.
ഒരു പുഞ്ചിരികൊണ്ട് നേട്ടമുണ്ടാക്കാന്‍‌ കഴിയുന്നിടത്ത് വെറുതെ പതിനായിരം മൗനം പണിതുയ൪ത്തരുത്.
ഒരു മൗനം ആവശ്യമുള്ളപ്പോള്‍ ഏകനായിരുന്ന് പ്രാ൪ത്ഥിക്കുക, ചിന്തിക്കുക.

മൗനം അന്തസ്സുറ്റതായി പണിയപ്പെടട്ടെ.
ആയിരം അട്ടഹാസങ്ങളെക്കാള്‍ ഒരു പുഞ്ചിരിക്ക്‌ കഴിവുണ്ട്.
കോടി സംസാരത്തെക്കാള്‍ ഒരു മൗനത്തിനും!"

Monday, February 15, 2010

12 February 2004

അങ്ങനെ ഈ ദിനവും കാലത്തിനു മുന്‍പില്‍
എനിക്കുവേണ്ടി അടിയറവു പറയുന്നു.

തെറ്റുകളില്‍ നിന്നും ചെറിയ ചെറിയ പിഴവുകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ആ൪ക്കും വഴങ്ങരുത്.
ആരോടും കണ്ണടയ്ക്കരുത്.
മുഖ്യമായും,
ആരെയും വിശ്വസിക്കരുത്.

തങ്ങളുടെ ക൪മ്മം ചെയ്യുമ്പോള്‍ എതി൪ഭാഗത്തിന്‍റെ നീരസം കണക്കിലെടുക്കരുത്.
അവ൪ ധ൪മ്മം ചെയ്തുകൊള്ളുമെന്നത് പിന്നീട് പല൪ക്കും വ്യസനകരമായിത്തീരും.

ആരും ആ൪ക്കുവേണ്ടിയും ധ൪മ്മം അനുഷ്ഠിക്കുന്നില്ല.

സ്വന്തം വേല ലഘൂകരിക്കാനും സുഗമമാക്കാനും
അവ൪ മറ്റുള്ളവരുടെ കണ്ണില്‍ മണ്ണിടുന്നു.
പ്രീതി പറ്റാന്‍ പുഞ്ചിരിക്കുന്നു.

തെറ്റ് വിഷമാണ്‌. അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും.

ഓ൪മ്മകളുടെ തേരില്‍‌ യുദ്ധസ്മരണകള്‍ മറന്നുപോയി
വ്യസന പ൪വ്വത്തില്‍ നിന്നും;
ജീവിതോത്സവം തുടങ്ങുന്നു.

ഇനി പ്രയാണമാണ്‌.
വെളുപ്പില്‍ കറുത്ത പൊട്ടുകള്‍ വീണ് വീണ് കറുപ്പിലലിയും വരെ
പ്രയാണം തന്നെ!

Thursday, February 11, 2010

5 February 2004

ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.


ജീവിതവും ഏതാണ്ടിങ്ങനെ തന്നെ.
എന്‍റെ ചിന്തകളും.

Friday, February 5, 2010

29 January 2004

എന്‍റെ ഏകാന്തത എനിക്കു തിരിച്ചു കിട്ടും വരെ എന്‍റെ കവിതകള്‍...?

ഉച്ചത്തില്‍ ചൊല്ലാനാവാത്ത എന്‍റെ കവിതകളെയോ൪ത്ത്‌
വിചിത്രവിഹായുസ്സിന്‍റെ പടവുകളില്‍ ഞാന്‍ ഇരുളിനെയും
സത്യത്തെയും തമസ്കരിച്ച് തപസ്സു ചെയ്യും.

മൗനമായ തപസ്സ്!

സ൪ഗാത്മകത പുന൪ജ്ജനിയെ തേടുന്നു.
താളാത്മകത പ്രഗീതവദനത്തെയും.
ഏറ്റവും സുന്ദരമായ ദിവസത്തിന്‌ അങ്ങനെ അവസാനമാകുന്നു.