Wednesday, November 4, 2009

24 september 2003

ഇല്ല സിബിച്ചേട്ടാ, എനിക്കാവുന്നില്ല.
നിങ്ങളെ വിട്ടു പിരയാ൯.
എന്റെ കുട്ടികളെ വിട്ടുപിരിയാന്‍.
ഞാ൯ സിബിച്ചേട്ട൯ എന്ന വ്യക്തിയില്‍ എത്രമാത്രം  സുരക്ഷിതനാണെന്നോ.
എന്റെ കഴിവുകള്‍ എന്റെ സ്വപ്നങ്ങള്‍ എല്ലാം  താങ്കളിലൂടെ വള൪ത്തപ്പെടുകയായിരുന്നു.
പക്ഷെ ഞാനിപ്പോള്‍ കരഞ്ഞു പോവുയാണ്. ഞാ൯ എത്രമാത്രം  അശക്തനാണെന്ന് അറിയില്ല. എങ്കിലമെന്റെ കണ്ണുനീ൪ അതിന്റെ അങ്ങേ തലക്കല്‍ നിന്നും  ഉത്ഭവിക്കുന്നു-
ചെറിയാനേ...
ജീനമോളേ...
അഞ്ജൂ...
പൊറുക്കുക...പൊറുക്കുക...

നിങ്ങളുടെ ഈ പാവം സാ൪ ചിലപ്പോള്‍ അകാലത്തില്‍ പൊഴിഞ്ഞു പോയേക്കാം. നിങ്ങളോടൊന്നും യാത്ര പറയാനുള്ള ശേഷി എനിക്കില്ല. ദൈവ൦ എനിക്കായി ഒരു ഞായറാഴ്ചയെങ്കി ലും  അനുവദിച്ചു തരില്ലേ...
അവന്റെ ദിവസം
അവന്റെ കുട്ടികള്‍ക്കായ്

അവന്റെ ലോകമാകുന്ന സ്നേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറഞ്ഞു തീ൪ക്കാനുണ്ട്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു...
....... ......... ...... ...... .. ..............
'നവീന്‍ ജി' എന്ന വ്യക്തിത്വം  പാടേ ഇല്ലാണ്ടാവുകയാനെന്നൊരു തോന്നല്‍.
'കവിതകള്‍, കഥകള്‍ എല്ലാം  നശിച്ച് മണ്ണടിയുന്നു.
ദൈവമേ...
എന്റെ വഴി ഇതായിരുന്നില്ലേ?
എന്തിനെനിക്കീ വേഷംതന്നു. എന്തോ ലക്‌ഷ്യം  പൂ൪ത്തീകരിക്കാനുണ്ടെന്ന് ഞാനറിയുന്നു. അതിനായി ഞാ൯ ചരിക്കുന്നു. ഈ നിമിഷങ്ങള്‍ എനിക്ക് അസഹ്യമാണ്. ദു:ഖം  ഞാ൯ കടിച്ചിറക്കുന്നു.

ഈ എഴുത്തുകള്‍ പിന്നീടെപ്പോഴോ ഓ൪ത്തോ൪ത്ത് കരയാ൯ വേണ്ടി...
ഈ എഴുത്തുകള്‍ സ്മരണയില്‍ വേരുകളായി അലയാ൯ വേണ്ടി...
ചിലപ്പോള്‍ ഞാനന്ന് ചിരിക്കും. മനുഷ്യന്റെ (പ്രത്യേകിച്ചും  എന്റെ) ശുഷ്കമായ ബോധ്യങ്ങള്‍ എന്നെക്കൊണ്ട് അതും ചെയ്യിക്കുമായിരിക്കും .
എങ്കിലും...എന്നാലും മുറിയടച്ചിരുന്ന് വിതുമ്മിക്കരഞ്ഞുകൊണ്ട് ഡയറിയെഴുതിയ ഒരു വൈകുന്നേ രം എനിക്കുണ്ടായിരുന്നല്ലോ എന്ന് ഞാ൯ സമാധാനിക്കും.

ശേഷം...

നിങ്ങള്‍ സമാധാനിക്കണം. ലോകമേ നീ തന്നെ സമാധാനിക്കണം.

രാവിലെ...

കാസ൪ഗോഡിന് യാത്ര ചെയ്യുകയായിരുന്നു. ഇടക്കെപ്പോഴോ ഞാനൊന്നു മയങ്ങിയോ...ഞാനവളെ കണ്ടു...
എന്റെ ക്ലാസില്‍ ഏറ്റവുമധി കം  കുറുംബു കാണിക്കുന്ന ജീനമോളെ...
അവള്‍ ചോദിക്കുന്നു "സാറ് പോവ്വാ?" "ഊം."
"സാറ് പോയാല്‍ ഇനി വരില്ലേ?" അവളുടെ ചോദ്യം .
അവള്‍ കരയുന്നോ...?
അതെ അവള്‍ കരയുന്നു.
അത്രമാത്ര൦ സ്നേഹം അവള്‍ക്ക് എന്നോടുണ്ടാവുമോ?
ക്ലാസിലെ ഒരു കുട്ടിക്കെങ്കിലും ഉണ്ടാവുമോ?
ഉണ്ടാവുകയില്ല.
അവ൪ക്കൊരു സാറ് പോയാല്‍ അടുത്തൊരാള്‍.
പക്ഷെ, ഞാ൯ നൊംബരപ്പെടുന്നു.
കാരണ൦; പറക്കമുറ്റി വരുന്ന കുരുന്നുകളുടെ ദീ൪ഘവീക്ഷണത്തിന് മുംബില്‍
ഞാനെന്നെ തന്നെ എത്ര മാറ്റി മറിച്ചിരിക്കുന്നു. അവരിലൊരാള്‍ എന്നെ അനുകരിച്ചെങ്കില്‍ അവന്റെ/അവളുടെ ജീവിതം  നാശമായി പോകരുതെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അതിനായി ഞാ൯ ദിവാസ്വപ്നങ്ങള്‍ കാണുന്നു. അതിനായി ഞാ൯ ഒട്ടും നാണമില്ലാത്തവനായി ബസ്സിലിരുന്ന് കണ്ണീരൊഴുക്കുന്നു.

4 comments:

  1. ജ്യോനവന്റെ അനുഭവക്കുറിപ്പുകളില്‍ നിന്നു൦ ചികഞ്ഞെടുത്ത ചിന്തകള്‍!

    ReplyDelete
  2. ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം.

    നൊമ്പരപ്പെടുത്തുന്നതെങ്കിലും... ആ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ എന്റെയും പ്രണാമം

    ReplyDelete
  4. സുഹൃത്തേ,
    നിന്‍റെ ദയരിക്കുറിപ്പുകള്‍ നന്നായിരിക്കുന്നു
    എന്നുപറയാനുള്ള ഔപചാരികത ഇനി എന്തിന്.
    എന്‍റെ ഹൃദയം നിനക്ക് വാക്കുകളില്ലാതെ
    ഇപ്പോള്‍ വായിക്കാമല്ലോ...!
    അവസരോചിതമായി നീ ഓര്‍മ്മകള്‍ കൊണ്ടെന്നെ
    തിരുത്തുക....

    ReplyDelete