Thursday, October 28, 2010

18 ഓഗസ്റ്റ് 2004

അപ്പാപ്പന്റെ മരണം. അതു സംഭവിച്ചു കഴിഞ്ഞു. പത്തു ദിവസത്തിനു മുമ്പാണ് എന്നെ അപ്പാപ്പന്‍ കെട്ടിപ്പിടിച്ചത്. കവിളത്ത് പാതിജീവന്‍കൊണ്ട് ചുംബിച്ചത്.
തുമ്പി എന്ന കഥ ഞാന്‍ എഴുതി തീര്‍ന്നില്ല. അതിന്റയവസാനം നിശബ്ദ്മായൊരു കാലത്തിനു ശേഷം തുമ്പി വരുന്നുണ്ട്.
അപ്പൂപ്പന്റെ (അപ്പാപ്പന്റെ) കുഴിമാടത്തിനരുകില്‍.
വാര്‍ദ്ധക്യം പൂണ്ട ചിറകുകള്‍ കൊരുത്ത് അതു കരഞ്ഞു.
കുട്ടാ- ഇനിയെന്ത് ഞാനും പൊയ്ക്കോട്ടേ?
കുഴിയിലേയ്ക്കു വീണ കുന്തിരിക്കമണികള്‍ക്കിടയില്‍ ചിറകുകള്‍ പൊഴിച്ച് തുമ്പി അനാദിയുടെ പടുകുഴിയിലേക്ക് എടുത്തു ചാടി.
ഇങ്ങനെ കഥയവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. തുമ്പി ജനിച്ചില്ല. മരിച്ചുമില്ല. എന്റെ മനസ്സിന്റെ താളുകളില്‍ അത് എഴുതപ്പെട്ടു.
അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു. എനിക്കാ വലിയ മനസ്സിനോടു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.


ആറരമണിക്ക് കാസറഗോഡു നിന്നും പുറപ്പെട്ടു. പത്തുമണിയായി മണ്ഡപത്തെത്തിയപ്പോള്‍.
ചെന്നപാടെ അപ്പാപ്പനെ ഒന്നു നോക്കി.
പിന്നെ മുത്തലിന്റെ സമയത്തും.
മെജോച്ചായനും ബിജോച്ചായനും വിങ്ങിവിങ്ങി കരയുന്നതുകണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി.
എനിക്കു കരയാന്‍ പോലും അര്‍ഹതയില്ലല്ലോ. എല്ലാവരും എന്നെ അളവറ്റു സ്നേഹിച്ചു. അപ്പാപ്പനും. എനിക്കു സ്നേഹം തിരിച്ചു കൊടുക്കാനുള്ള അറിവില്ലായിരുന്നു.
ഒരു തരത്തില്‍ അത്തരമൊരു ദുഃഖം മാത്രമേ അപ്പാപ്പന്റെ മരണത്തോടെ എനിക്കു തോന്നിയുള്ളു.
പിന്നെയൊരുതരം ആശ്വാസമാണ്. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.
ചുംബിക്കാനുള്ള സമയമടുത്തപ്പോള്‍...
കുട്ടിക്കാലത്ത് അപ്പാപ്പന്റെ കൈകളില്‍ കിടന്നു നീന്തല്‍ പഠിക്കുകയായിരുന്നു.
അവധി ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞു കൈവെള്ളയില്‍ വച്ചുതരുന്ന അഞ്ചുരൂപയുടെയും പത്തുരൂപയുടെയും ലഹരിയിലായിരുന്നു.
ഞാന്‍ കരഞ്ഞില്ല.
ഞാന്‍ ചുംബിച്ചു.
പത്തു ദിവസത്തിനു മുമ്പ് പാതിബോധത്താല്‍ എനിക്കു തന്ന മുത്തത്തോടുള്ള കടപ്പാട് ഞാന്‍ അങ്ങനെയെങ്കിലും രേഖപ്പെടുത്തുകയായിരുന്നു.

1 comment:

  1. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
    അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.

    ReplyDelete